വിവരാവകാശ നിയമത്തിന്റെ ഫലപ്രദമായ വിനിയോഗത്തിന് ന്യൂഡല്‍ഹിയിലെ പബ്ലിക് കോസ് റിസര്‍ച്ച് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ദേശീയ അവാര്‍ഡ് ഔട്ട്‌ലുക്ക് വാരിക റിപ്പോര്‍ട്ടര്‍ സൈകര്‍ ദത്തക്ക് ലഭിച്ചു. ബസുമതി അരിക്ക് ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധം മറികടന്ന് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ സ്വകാര്യ കമ്പനികള്‍ നടത്തിവന്ന പകല്‍ക്കൊള്ള പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടുകളാണ് പുരസ്കാരത്തിനു പരിഗണിച്ചത്. കയറ്റുമതി നിരോധന നിയമത്തില്‍ നിന്ന് ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു നല്‍കിയ ഇളവ് ഉപയോഗപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ മറവില്‍ നടന്ന അരി കയറ്റുമതിയിലൂടെ 2500 കോടിയുടെ നഷ്ടമെങ്കിലും സംഭവിച്ചതായാണു കണ്ടെത്തല്‍.

വിവരാവകാശത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി അഴിമതി പുറത്തു കൊണ്ടൂവരാന്‍ ശ്രമിച്ച അഞ്ച് സാധാരണക്കാരും പുരസ്കാരങ്ങള്‍ നല്‍കും. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ അശോക് കാംതെയുടെ ഭാര്യ വിനീത കാംതെ (മഹാരാഷ്ട്ര), അത്താര്‍ ശംസി (ഉത്തര്‍ പ്രദേശ്), മനോജ് കുമാര്‍ കര്‍വര്‍സ (ഹരിയാന), രമേശ് കുമാര്‍ വര്‍മ്മ (ഹരിയാന), രാജന്‍ സാവ്‌ലോ ഗാതെ (ഗോവ) എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. വിവരാവകാശ നിയമ പോരാട്ടത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച ഉദ്യോഗസ്ഥനുള്ള അവാര്‍ഡ് ബിലാസ്‌പൂര്‍ ബി. ഡി.ഒ. പ്രദീപ് കുമാറിനു നല്‍കും.

ഇതിനു പുറമേ വിവരാവകശത്തിനു വേണ്ടി സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ കൊല്ലപ്പെട്ട രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്തുപേരുടെ ബന്ധുക്കളെ ആദരിക്കാനും തീരുമാനിച്ചു. അമിത് ജത്‌വ (ഗുജറാത്ത്), ദത്ത പാട്ടീല്‍ (മഹാരാഷ്ട്ര), വിത്താല്‍ സിഥെ (മഹാരാഷ്ട്ര), സോള രംഗറാവു (ആന്ധ്രപ്രദേശ്), ശശിധര്‍ മിശ്ര (ബീഹാര്‍), വിഷ്‌റാം ലക്ഷ്മണ്‍ (ദിജരാത്ത്), സതീഷ് ഷെട്ടി (മഹാരാഷ്ട്ര), ലളിത് കുമാര്‍ ഹെത (ഝാ‍ര്‍ക്കണ്ഡ്), കമേശ്വര്‍ യാദവ് (ഝാര്‍ക്കണ്ഡ്) എന്നീ ആര്‍ ടി ഐ ആക്ടിവിസ്ടുകളാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. നാരായണ മൂര്‍ത്തി, മധു ത്രെഹാന്‍, എഫ്. എസ്. നരിമാന്‍, ജെ. എം ലിങ്‌ദോ, സഞ്ജയ് ഗുപ്ത, ജസ്റ്റിസ് ജെ. എസ്. വര്‍മ്മ എന്നിവര്‍ പങ്കെടുത്തു. ഉന്നതങ്ങളിലെ അഴിമതി തടയാന്‍ കേന്ദ്ര സര്‍ക്കാരിനു മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടാവേണ്ടതുണ്ടെന്ന് ജൂറി നിര്‍ദ്ദേശിച്ചു.


ഭരിക്കപ്പെടുന്ന ജനത്തോട് സമാധാനം പറയാന്‍ ബാധ്യതപ്പെട്ടതും, പൊതുസ്ഥാപനങ്ങളിലെ അഴിമതി തടയാനും സുതാര്യത ഉറപ്പുവരുത്താനും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് വിവരാവകാശ നിയമം - 2005”

ഈ നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു

കോടതികള്‍, കമ്മീഷനുകള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവ പോലെ പ്രത്യക്ഷത്തില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമത്തിനോ ഇതിലെ ഉത്തരവാദപ്പെട്ട സ്ഥാപനത്തിനോ കഴിയുകയില്ല. എന്നാല്‍ നിയമപരമായ ചുമതലകള്‍ ചെയ്യേണ്ട ഉദ്യോഗസ്ഥരെക്കൊണ്ട് ആ ചുമതല നിര്‍വ്വഹിപ്പിക്കലാണ് ഈ നിയമം കൊണ്ട് സാധിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം കേരളത്തില്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടവര്‍

ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി, തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ഡി. എം. ഒ., വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, തഹസില്‍‌ദാര്‍, ഡി. ഇ. ഒ. മാര്‍ (4), വില്ലേജ് ഓഫീസര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ (20) തുടങ്ങി 81 പേരാണ് പിഴശിക്ഷക്ക് വിധേയരായത്. വകുപ്പുതല നടപടികള്‍ക്ക് വിധേയരായത് എട്ടു പേരാണ്. അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ശിക്ഷിക്കപ്പെട്ടത് നാലു പേരാണ്.